‘ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരൂ’; വിവാഹമോചനത്തിന് വന്ന ദമ്പതിമാരോട് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകുന്ന ദമ്പതിമാരെ ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടുവരാൻ നിർദേശിച്ചയച്ച് സുപ്രീം കോടതി. പഴയതിനെയെല്ലാം കയ്പ്‌പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവരുടെ ബെഞ്ച് ദമ്പതിമാരോടാവശ്യപ്പെട്ടു.തിങ്കളാഴ്ച‌ത്തെ ഒന്നിച്ചുള്ള അത്താഴത്തിൽ പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിക്കണമെന്ന് ഉപദേശിച്ച കോടതി കേസ് വീണ്ടും ചൊവ്വാഴ്ച‌ പരിഗണിക്കാമെന്നും അറിയിച്ചു.

വിവാഹമോചനക്കേസ് നടക്കുന്നതിനാൽ മൂന്നുവയസ്സുള്ള കുട്ടിക്കൊപ്പം വിദേശയാത്ര നടത്താൻ അനുമതിതേടിയുള്ള യുവതിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

മൂന്ന് വയസ്സുള്ള കുട്ടിയുള്ള ദമ്പതിമാർ തമ്മിലെ പ്രശ്‌നമെന്താണെന്ന് കോടതി ചോദിച്ചു. ഒന്നിച്ചിരുന്നുള്ള സംസാരത്തിൽ പ്രശ്‌നങ്ങൾ തീർന്നേക്കുമെന്ന് പറഞ്ഞ ബെഞ്ച് കോടതിയുടെ കാൻ്റീൻ അതിനത്ര പോരെന്നും അഭിപ്രായപ്പെട്ടു. രാത്രി അത്താഴം ഒരുമിച്ച് കഴിക്കൂ. ഒന്നിച്ചൊരു കപ്പ് കാപ്പി കുടിച്ചാൽത്തന്നെ ഒരുപാട് കാര്യങ്ങൾ സംഭവിച്ചേക്കും – കോടതി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും കേസെടുക്കുമ്പോൾ ശുഭവാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *