ന്യൂഡൽഹി: അധ്യയന വർഷത്തിന്റെ മധ്യത്തിൽ പുതിയ മൂന്നാം ഭാഷാ നയം അടിച്ചേൽപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കരുതെന്ന് സുപ്രീം കോടതി. ആറാം ക്ലാസ് വിദ്യാർഥികൾക്ക് പുതുതായി ഏർപ്പെടുത്തിയ മൂന്നാം ഭാഷാ നിബന്ധനയിൽ ഒരു തവണത്തെ ഇളവ് നൽകുന്നത് സിബിഎസ്ഇ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.2026-2027 അധ്യയന വർഷം മുതൽ നടപ്പിലാക്കിയ നയപ്രകാരം ആറാം ക്ലാസ് മുതൽ ഒൻപത് വരെയുള്ള കുട്ടികൾ രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കണം. എന്നാൽ പെട്ടെന്നുള്ള ഈ മാറ്റം വിദ്യാർഥികൾക്ക് വലിയ ആഘാതമാകുമെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് നൽകാനും, പരിഷ്കരിച്ച നയം 2027 മുതൽ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് നിർബന്ധമാക്കാനും കോടതി നിർദ്ദേശിച്ചു.മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇതിനകം വിവിധ ഇളവുകൾ നൽകുന്നുണ്ടെന്നും, ആറാം ക്ലാസ് കുട്ടികളുടെ കാര്യത്തിൽ ഇളവുകൾ നൽകുന്നത് പുനഃപരിശോധിക്കാമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. കേസ് സെപ്തംബർ 23 ലേക്ക് മാറ്റിവെച്ചു.
അധ്യയന വർഷത്തിന്റെ മധ്യത്തിൽ പുതിയ നയം അടിച്ചേൽപ്പിക്കരുത്; സിബിഎസ്‌ഇയോട് സുപ്രീം കോടതി
