ഹൈറിച്ച് തട്ടിപ്പ്: മുഖ്യപ്രതി കെ ഡി പ്രതാപൻ്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

എറണാകുളം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതി കെ ഡി പ്രതാപന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) വകുപ്പ് 45 പ്രകാരമുള്ള കർശന വ്യവസ്ഥകൾ പ്രത്യേക കോടതി പരിശോധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.പ്രതാപൻ്റെ ജാമ്യാപേക്ഷ 60 ദിവസത്തിനകം ഇരുഭാഗത്തിൻ്റെയും വാദം കേട്ട് വീണ്ടും പരിഗണിക്കാനും പ്രത്യേക കോടതിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് വരുന്നതുവരെ മുൻ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രതാപന് ജാമ്യത്തിൽ തുടരാൻ സാധിക്കും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ.കർശന വ്യവസ്ഥകൾപ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ തക്ക കാരണമുണ്ടോയെന്ന് ജാമ്യം നൽകുന്നതിന് മുൻപ് കോടതി നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ പ്രതി വീണ്ടും സമാനമായ കുറ്റം ചെയ്യില്ലെന്ന് ഉറപ്പാക്കുകയും വേണം. ഈ രണ്ട് പ്രധാന വ്യവസ്ഥകളും പരിശോധിക്കാതെയാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. 15 മാസത്തിലധികമായി പ്രതി തടവിൽ കഴിയുകയാണെന്നും വിചാരണ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്നുമുള്ള നിരീക്ഷണം മാത്രം അടിസ്ഥാനമാക്കിയാണ് 2025 നവംബറിൽ പ്രത്യേക കോടതി പ്രതാപന് ജാമ്യം നൽകിയിരുന്നത്.ഇന്ത്യൻ ശിക്ഷാ നിയമം, പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ ആക്ട് എന്നിവ പ്രകാരം വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതാപനെതിരെ 15 കേസുകൾ നിലവിലുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിൽ മൂന്ന് കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഒരാൾ പുറത്തിറങ്ങിയാൽ വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് കരുതേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *