വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനും അഭിഭാഷകനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൈ തൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കുമെന്നും കോടതി വിമർശിച്ചു. ഹൈക്കോടതിയില്‍ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ലഭിച്ചത് ഇന്നലെയെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പരാമർശം.സംസ്ഥാന പിന്നാക്ക വികസന കോർപറേഷനില്‍ നിന്നും 15 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കടമെടുത്ത് എസ്‌എൻഡിപി ശാഖകള്‍ വഴി ഉയർന്ന പലിശയ്ക്ക് മൈക്രോഫിനാൻസ് വായ്പയായി നല്‍കി സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടത്തിയെന്നാണ് കേസിനാധാരമായ ആരോപണം. വായ്പ വിതരണത്തിലും തിരിച്ചടവിലും വലിയ തോതിലുള്ള അഴിമതി നടന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു.
മൈക്രോഫിനാൻസ് തട്ടിപ്പ്; ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
