ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ. പ്രതിഷേധത്തിനിടെ അക്രമം നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകളാണ് കേന്ദ്രം റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ തിങ്കളാഴ്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം പരാമർശിച്ചത്.ഹരജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് മേത്ത വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേന്ദ്രത്തിന്റെ അപേക്ഷ സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും.നീറ്റ് പേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിഷേധത്തിനിടെ അക്രമസംഭവങ്ങൾ ഉണ്ടായെന്നാരോപിച്ചാണ് ചില വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തത്.ഇതിനിടെ, സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ വീണ്ടും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങുമെന്ന് സംഘടന അറിയിച്ചു.നീറ്റ് വിഷയത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നേരിട്ടതായി ആരോപിക്കുന്നവരും മാർച്ചിന് നേതൃത്വം നൽകുമെന്നാണ് സി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്.പ്രതിഷേധക്കാർക്കെതിരായ കേസുകൾ സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സെപ്റ്റംബർ അഞ്ചിലെ മാർച്ചും ശ്രദ്ധേയമാകുന്നത്. എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സെപ്റ്റംബർ ഒന്നിന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ തുടർനടപടികളിലേക്കാണ് ഉറ്റുനോക്കുന്നത്
നീറ്റ് പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കാൻ കേന്ദ്രം; സുപ്രീം കോടതിയെ സമീപിച്ചു
