കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കുന്നമംഗലം ബ്രാഞ്ചില്‍നിന്ന് ബിസിനസ് വായ്പയെടുത്ത ശേഷം വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് മാസം തടവും 3,29,021 രൂപ നല്‍കാനും കോടതി വിധിച്ചു.അമ്പലപ്പറമ്പില്‍ ഷൗക്കത്തലിയാണ് കേസിലെ പ്രതി. സൊസൈറ്റിയില്‍നിന്ന് രണ്ട് ലക്ഷം രൂപ ബിസിനസ് വായ്പയെടുത്ത ഷൗക്കത്തലി വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് സംഘം ചട്ടപ്രകാരം നിയമനടപടി സ്വീകരിച്ചിരുന്നു. തുടർന്ന് വായ്പാ ബാധ്യത തീർപ്പാക്കുന്നതിനായി പ്രതി സൊസൈറ്റിക്ക് വണ്ടിച്ചെക്ക് നല്‍കുകയായിരുന്നു.ചെക്ക് പണമാകാതെ വന്നതോടെയാണ് സൊസൈറ്റി നിയമനടപടിയുമായി മുന്നോട്ടുപോയത്. കുന്നമംഗലം കോടതിയില്‍ പരിഗണിച്ച കേസില്‍ പ്രതിക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.ഇതിനെതിരെ കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രതി അപ്പീല്‍ നല്‍കിയെങ്കിലും കീഴ്ക്കോടതി വിധി ജില്ലാ കോടതി ശരിവച്ചു. സൊസൈറ്റിക്ക് 3,29,021 രൂപ നല്‍കുന്നതിനും മൂന്ന് മാസം തടവ് അനുഭവിക്കുന്നതിനുമാണ് ജില്ലാ കോടതി വിധിച്ചത്.ഷൗക്കത്തലി അമ്പലപ്പറമ്പില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാനാണ്. സൊസൈറ്റിക്കുവേണ്ടി അഡ്വ. പി.എ. സുരേഷ് ബാബു പയ്യടിയില്‍ ഹാജരായി.
വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും
