ന്യൂഡൽഹി : പാരിസ്ഥിതിക അനുമതി പിന്നീടു നേടാമെന്ന വ്യവസ്‌ഥയിൽ നിർമാണ പദ്ധതികൾ തുടങ്ങുന്ന രീതിക്ക് സുപ്രീം കോടതി തടയിട്ടു.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നേരത്തേ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളും വിജ്ഞാപനവും സുപ്രീം കോടതി റദ്ദാക്കി. ഫലത്തിൽ, മുൻകൂർ അനുമതി കർശനമാക്കി. അനുമതി പിന്നീടു ലഭിക്കുമെന്ന വ്യവസ്‌ഥയിൽ പദ്ധതി തുടങ്ങുന്ന രീതി പാടില്ലെന്ന വ്യവസ്‌ഥ കർശനമായി നടപ്പാക്കണമെന്ന് ഓർമിപ്പിച്ചാണ് ജഡ്ജിമാരായ അഭയ് എസ്. ഓക്ക്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന ഇടപെടൽ.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തേ പുറത്തിറക്കിയ ഉത്തരവുകൾ ചോദ്യം ചെയ്ത് വനശക്തി എന്ന എൻജിഒ ഉൾപ്പെടെ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മുൻകൂർ പരിസ്‌ഥിതി അനുമതി ഇല്ലാതെ നിർമാണം തുടങ്ങിയ പദ്ധതികളും എൻജിഒ കോടതിയിൽ ചുണ്ടിക്കാട്ടി.പരിസ്‌ഥിതി അനുമതി ഉറപ്പാക്കാതെ പദ്ധതി തുടങ്ങിയതിനെ ന്യായീകരിക്കുന്ന ഒരു കാര്യവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിലെ കക്ഷികൾ നിരക്ഷരരല്ലെന്നും വലിയ കമ്പനികളും റിയൽ എസ്‌റ്റേറ്റുകാരും മറ്റും മനപൂർവം നിയമം ലംഘിക്കുകയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ്, പരിസ്‌ഥിതി അനുമതി പിന്നീടു നേടാൻ വ്യവസ്ഥ ചെയ്യുന്നതുമായി ബന്ധപ്പെട്ട 2017, 2021 വർഷങ്ങളിലെ സർക്കുലറുകളും വിജ്‌ഞാപനങ്ങളും റദ്ദാക്കുകയാണെന്നു കോടതി വ്യക്തമാക്കിയത്. ഇത്തരം ഉത്തരവുകൾ ഇനി ഏതുരീതിയിലാണെങ്കിലും പാടില്ലെന്നും സർക്കാരിനോടു നിർദേശിച്ചു. അതേസമയം, 2017ലെയും 21ലെയും ഉത്തരവു പ്രകാരം പുരോഗമിക്കുന്ന പദ്ധതികൾക്കു തടസ്സമാകില്ലെന്നും കോടതി വിശദീകരിച്ചു.