ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയത്തിനുള്ള വെബ്സൈറ്റ് പോർട്ടൽ വീണ്ടും തുറക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഓൺ-സ്ക്രീൻ മാർക്കിങ് രീതിയിൽ പരാതിയുള്ള വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. വിദ്യാർഥികൾക്ക് നിശ്ചിത സമയത്തേക്ക് സമയം അനുവദിച്ചിരുന്നുവെന്നും അത് വീണ്ടും തുറക്കുന്നത് പുതിയ അവകാശവാദങ്ങൾക്ക് വഴിവെക്കുമെന്നും കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ‘എല്ലാവർക്കുമായി നിശ്ചിത സമയത്തേക്ക് വിൻഡോ തുറന്നിട്ടുണ്ടായിരുന്നു. നിങ്ങൾ ബസ്സ് ഉപയോഗിച്ചില്ലെങ്കിൽ അത് മിസ്സാകും’ എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.വെബ്സൈറ്റ് ക്രാഷ് ആയതിനാൽ ചില വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ ഒരു ആഴ്ച കൂടി അധികസമയം അനുവദിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.അനുവദിച്ച സമയത്തിനുള്ളിൽ 1.68 ലക്ഷം വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചതായി സിബിഎസ്ഇ കോടതിയെ അറിയിച്ചു. സമാനമായ ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിട്ടുണ്ടെന്ന് ബോർഡിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.ഫിസിക്കൽ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഡിജിറ്റലായി മൂല്യനിർണ്ണയം നടത്തുന്ന രീതിയാണ് ഓൺ-സ്ക്രീൻ മാർക്കിങ്. എന്നാൽ, സ്കാനിങ്ങിലെ പിഴവുകൾ, വ്യക്തതയില്ലായ്മ, ചില പേജുകൾ പരിശോധിക്കാതെ പോകൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായതായി ഹർജിയിൽ ആരോപിച്ചിരുന്നു.
സിബിഎസ്ഇ റീവാല്യുവേഷൻ പോർട്ടൽ തുറക്കില്ലെന്ന് സുപ്രീം കോടതി
