ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീക്ക് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈകോടതി.അത് സ്വമേധയാ ഉള്ള ജോലി ഉപേക്ഷിക്കലല്ലെന്നും കുട്ടിയെ പരിപാലിക്കുക എന്ന കടമയുടെ ഭാഗമായാണ് ഇത്തരം സാഹചര്യമുണ്ടാവുന്നതെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ ഉത്തരവില്‍ പറയുന്നു. വിവാഹമോചനം നേടിയ യുവതിക്കും അവരുടെ പ്രായപൂർത്തിയാകാത്ത മകനും ഇടക്കാല ജീവനാംശം അനുവദിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ശരിവച്ചുകൊണ്ടാണ് ഹൈകോടതിയുടെ പരാമർശം.വേർപിരിഞ്ഞ ഭാര്യക്കും കുട്ടിക്കും പ്രതിമാസം 7,500 രൂപ ജീവനാംശം നല്‍കണമെന്ന 2023 ഒക്ടോബറിലെ വിചാരണ കോടതിയുടെ ഉത്തരവിനെ ഭർത്താവ് ചോദ്യം ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഉത്തരവാദിത്തം സംരക്ഷണം നല്‍കുന്ന രക്ഷിതാവിന്റെ മേല്‍ മാത്രമാവുന്നത് അവർക്ക് മുഴുവൻ സമയ ജോലിയില്‍ തുടരുന്നതിന് തടസമാവുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജോലി സമയത്ത് കുട്ടിയെ പരിപാലിക്കാൻ കുടുംബത്തിന്റെ സഹായമില്ലാതിരിക്കുന്ന ആളുകള്‍ക്ക് ഇത് കൂടുതല്‍ ക്ലേശകരമാവും. അതുകൊണ്ട് കുട്ടിയെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിക്കുന്നത് സ്വമേധയാ ഉള്ള ഉപേക്ഷിക്കലായി കണക്കാക്കാനാവില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു.തന്റെ മുൻ ഭാര്യ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീയാണ്. അവർ ഡല്‍ഹി സർക്കാർ സ്കൂളില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നുവെന്നും ട്യൂഷൻ ഫീസ് ഉള്‍പ്പെടെ പ്രതിമാസം 40,000 മുതല്‍ 50,000 രൂപ വരെ സമ്ബാദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ആ സ്ത്രീക്ക് സ്വയം സമ്ബാദിക്കാനും കുട്ടിയെ പരിപാലിക്കാനും കഴിവുണ്ടെന്നും, തന്നെ ഉപദ്രവിക്കാൻ വേണ്ടി മാത്രമാണ് കേസ് ഫയല്‍ ചെയ്തതെന്നും അയാള്‍ അവകാശപ്പെട്ടു. ‘സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടുപോയതാണ്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ബന്ധം പുനരാരംഭിച്ചില്ല. ഇനിയും അവരോടും കുട്ടിയോടുമൊപ്പം താമസിക്കാൻ തയ്യാറാണ്’ അയാള്‍ പറഞ്ഞു.താൻ ഹരിയാനയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണെന്നും പ്രതിമാസം 10,000 മുതല്‍ 15,000 രൂപ വരെ മാത്രമാണ് സമ്ബാദിക്കുന്നതെന്നും അതിനാല്‍ വിചാരണ കോടതിയുടെ ഇടക്കാല ജീവനാംശ ഉത്തരവ് പാലിക്കാൻ കഴിയുന്നില്ലെന്നും അയാള്‍ ചൂണ്ടിക്കാട്ടി. മറുവശത്ത്, കുട്ടിയോടുള്ള ഉത്തരവാദിത്തങ്ങള്‍ കാരണം തനിക്ക് ജോലി ചെയ്യാൻ കഴിയില്ലെന്ന് സ്ത്രീയും പറയുന്നു.’തന്റെ മുൻകാല ജോലി ശരിയായ ജീവനാംശം നിഷേധിക്കാൻ സാധുവായ കാരണമല്ല. യാത്ര ചെയ്യാൻ കൂടുതല്‍ സമയമെടുക്കുന്നതിനാലും വീടിനടുത്ത് ജോലി കണ്ടെത്താൻ കഴിയാത്തതിനാലുമാണ് അധ്യാപന ജീവിതം ഉപേക്ഷിച്ചത്’ സ്ത്രീ പറഞ്ഞു. സ്ത്രീയുടെ വിശദീകരണം ന്യായയുക്തമാണ് എന്ന് നിരീക്ഷിച്ച കോടതി അവരുടെ വാദം അംഗീകരിച്ചു.
കുട്ടിക്ക് വേണ്ടി ജോലി ഉപേക്ഷിക്കുന്നത് കടമയുടെ ഭാഗം; യുവതിക്ക് ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി
