എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മാതൃകയിൽ, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി ഒറ്റ ഘട്ടമായി നടത്തണോ അതോ രണ്ടു ഘട്ടങ്ങളായി നടത്തണോ എന്ന് അധികൃതർ ആലോചിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎ പരീക്ഷാ രീതികളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.”നീറ്റ്-യുജി പരീക്ഷ പേപ്പർ-പെൻ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ട്. ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ പോലെ ഒറ്റ ഘട്ടമായോ അല്ലെങ്കിൽ രണ്ടു ഘട്ടങ്ങളായോ ഇത് നടത്താമെന്ന കാര്യമാണ് എല്ലാ വിഭാഗങ്ങളുടെയും പരിഗണനയിലുള്ളത്,” എന്നാണ് നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിൽ പറയുന്നത്.ശ്രദ്ധേയനായ നന്ദൻ നീലേകണിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശുപാർശകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.”സാങ്കേതികവിദ്യ, ബഹിരാകാശം, രഹസ്യാന്വേഷണം, വിദ്യാഭ്യാസം, പൊതുഭരണം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് ഈ ടാസ്ക് ഫോഴ്സിലുള്ളത്. പരീക്ഷയുടെ സുരക്ഷ, സാങ്കേതിക വശങ്ങൾ, എല്ലാവർക്കും ലഭിക്കുന്ന നീതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഈ സമിതി സമഗ്രമായി പരിശോധിക്കുന്നുണ്ടെന്നും” സത്യവാങ്മൂലത്തിൽ പറയുന്നു.എൻടിഎ നടത്തുന്ന പ്രധാനപ്പെട്ട എട്ടിൽ ഏഴ് പരീക്ഷകളും ഇപ്പോൾ മൾട്ടി-സെഷൻ, മൾട്ടി-ഡേ ഷെഡ്യൂളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാക്കി മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചു. ജെഇഇ (മെയിൻ), സിയുഇടി (യുജി, സിയുഇടി (പിജി). യുജിസി-നെറ്റ്, സിഎസ്ഐആർ-നെറ്റ് തുടങ്ങിയ പരീക്ഷകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ എൻടിഎ നടത്തുന്ന പ്രധാന പരീക്ഷകളിൽ നീറ്റ്-യുജി മാത്രമാണ് ഇപ്പഴും പേപ്പർ-പെൻ രീതിയിൽ തുടരുന്നത്.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടിയാണ് നീറ്റ്-യുജി പരീക്ഷ നടത്തുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷനാണ് ഇതിന്റെ പ്രധാന റെഗുലേറ്റർ. അതിനാൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെയും (2019 ലെ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് പ്രകാരം) ഔദ്യോഗിക കൂടിയാലോചനകൾക്കും അനുമതിക്കും ശേഷം മാത്രമേ പരീക്ഷാ ഘടനയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.പരീക്ഷയുടെ രീതിയോ ഘടനയോ മാറ്റുകയാണെങ്കിൽ, വിദ്യാർത്ഥികൾക്ക് യാതൊരു മാനസിക ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലും സുഗമമായ മാറ്റം ഉറപ്പാക്കിക്കൊണ്ടും മുൻകൂട്ടി കൃത്യമായ അറിയിപ്പ് നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം ഓഗസ്റ്റ് 6-ന് കോടതി പരിഗണിക്കും.
ജെഇഇ മാതൃകയിൽ രണ്ടു ഘട്ടങ്ങളായുള്ള നീറ്റ്-യുജി പരീക്ഷ: സർക്കാർ സുപ്രീം കോടതിയിൽ
