അഭിമന്യു വധക്കേസ്; ഇനി സമയം നീട്ടി നല്‍കില്ല, നാല് മാസത്തിനകം വിധി പറയണമെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം

മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.നേരത്തെ, കേസില്‍ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാതെയാണ് വിചാരണ തുടങ്ങുന്നതെന്നും വിചാരണ നിർത്തിവെക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ആദ്യ 16 പ്രതികള്‍ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടൻ നല്‍കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍പോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയില്‍ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസ്സമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകള്‍ കോടതി കസ്റ്റഡിയില്‍ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നാീട് രേഖകള്‍ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്‍റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളില്‍ നടപടികള്‍ പൂ‍ർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *