ന്യൂഡൽഹി: നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം. വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു. വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാനും സുപ്രീം കോടതി തീരുമാനം. പോലീസ് അതിക്രമം നടന്ന കേരളം, ഡൽഹി, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.വിദ്യാർഥികളുടേത് തികച്ചും സമാധാനപരമായ ഒരു പ്രതിഷേധമായിരുന്നെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അത് ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതുമായിരുന്നു. സമാധാനപരമായ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് എതിരെ അക്രമം ഉണ്ടായോ എന്ന് സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ആര് അതിക്രമം കാട്ടിയാലും നിയമം അതിന്റെ വഴിക്ക് നീങ്ങും. ഉത്തരവാദിത്വം നിശ്ചയിച്ചില്ലെങ്കിൽ അന്വേഷണം അർത്ഥശൂന്യമാകും എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.എസ്‌ഐടി അന്വേഷണത്തെ കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ പിന്തുണച്ചു. വിദ്യാത്ഥികൾക്ക് പ്രതിഷേധിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. സമാധാനപരമായ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് എതിരെ അക്രമം ഉണ്ടായെങ്കിൽ അതിന് എതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം പൊലീസിന് എതിരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് തുഷാർ മേത്ത വാദിച്ചു. പൊലീസിന് എതിരെ അക്രമം നടത്തിയത് സമരത്തിൽ നുഴഞ്ഞു കയറിയ ക്രിമിനലുകളാണെന്ന് ആയിരുന്നു മേത്തയുടെ വാദം.തുടർന്നാണ് ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഒഴികെ ഉള്ളവരെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്കും,സാമൂഹിക വിരുദ്ധ ശക്തികൾക്ക് എതിരെയും നടപടി തുടരാം. കേന്ദ്ര സർക്കാരിന്റെയും, ഡൽഹി സർക്കാരിന്റെ ഉൾപ്പടെ വാദം കേട്ട ശേഷമാകും എസ്‌ഐടി രൂപീകരണം സംബന്ധിച്ച തീരുമാനം എടുക്കുക.
അക്രമം നടത്തിയവർക്ക് എതിരെ നടപടി ഉണ്ടാകും, വിദ്യാർത്ഥികളെ ജയിൽ മോചിതരാക്കണം- സുപ്രീം കോടതി
