സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാൻ മഹാരാഷ്ട്ര സർക്കാരിന് ബോംബെ ഹൈക്കോടതി നിർദേശം നല്‍കി.അപകടം നടന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെങ്കില്‍ പോലും, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഈ തുക പിന്നീട് സംഭവത്തിന് കാരണക്കാരായവരില്‍ നിന്ന് സർക്കാരിന് ഈടാക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.2021-ല്‍ മഹാരാഷ്ട്രയിലെ നന്ദേഡില്‍ രണ്ട് ദിവസവേതന തൊഴിലാളികള്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണ് കോടതിയുടെ ഈ നിർണായക വിധി. ഇത്തരം ദുരന്തങ്ങള്‍ പരിഷ്‌കൃത സമൂഹത്തിനേറ്റ ഗുരുതരമായ കളങ്കമാണെന്ന് കോടതി നിരീക്ഷിച്ചു.യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് തൊഴിലാളികളെക്കൊണ്ട് അപകടകരമായ ഈ ജോലി ചെയ്യിപ്പിച്ചതെന്ന് ഹർജിയില്‍ പറയുന്നുണ്ട്. ഈ സംഭവങ്ങള്‍ രാജ്യത്തെ ഭരണഘടനാപരമായ തുല്യതയ്ക്കും അന്തസ്സിനും സുരക്ഷയ്ക്കും മങ്ങലേല്‍പ്പിക്കുന്നതാണെന്നും കോടതി ഓർമ്മിപ്പിച്ചു.ഇത്തരം അപകടകരമായ ജോലികള്‍ക്കായി ആളുകളെ നിയമിക്കുന്നത് തടയാൻ കർശന നടപടികള്‍ സ്വീകരിക്കണമെന്നും, മരിച്ചവരുടെ കുടുംബങ്ങളുടെ പുനരധിവാസവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 12 ആഴ്ചയ്ക്കുള്ളില്‍ സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ 2 പേര്‍ മരിച്ച സംഭവം: കുടുംബങ്ങള്‍ക്ക് 30 ലക്ഷം വീതം നല്‍കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്
