ചെന്നൈ: തമിഴ്നാട് ജലവിഭവമന്ത്രി ദുരൈ മുരുകന് നിയമ വകുപ്പിന്റെ ചുമതലകൂടി നൽകി. ദുരൈമുരുകൻ കൈകാര്യം ചെയ്തിരുന്ന ധാതു, ഖനി വകുപ്പ് എസ്. രഘുപതിക്കുനൽകി. നിയമവകുപ്പു മന്ത്രിയായിരുന്ന രഘുപതി ഇനി പ്രകൃതി വിഭവ വകുപ്പു മന്ത്രിയായിരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശുപാർശയനുസരിച്ചാണ് ഈ മാറ്റം.
കോടതിയിൽനിന്നുള്ള പ്രതികൂല പരാമർശങ്ങളെത്തുടർന്ന് സെന്തിൽ ബാലാജിയും കെ. പൊൻമുടിയും രാജിവെച്ചതിനെത്തുടർന്ന് കഴിഞ്ഞമാസം സംസ്ഥാനമന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. മനോ തങ്കരാജിനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുകയുംചെയ്തു. അതിനു പിന്നാലെയാണ് വകുപ്പുമാറ്റം.