ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടൻ സിദ്ധിഖിന് സിനിമാ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോകാൻ കോടതിയുടെ അനുമതി.ഹൈദരാബാദില്‍ നടക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സിദ്ധിഖിന് യാത്രാാനുമതി നല്‍കിയത്.നേരത്തെ സിനിമ ആവശ്യങ്ങള്‍ക്കായി കോടതി നല്‍കിയിരുന്ന യാത്രാ സമയപരിധി ജൂണില്‍ അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈദരാബാദിലെ പുതിയ ഷെഡ്യൂളില്‍ പങ്കെടുക്കാൻ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടൻ കോടതിയെ സമീപിച്ചത്. ജൂലൈ 15 വരെയാണ് നിലവില്‍ കോടതി സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഡ്രീം ഫാർമേഴ്സ് നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് സിദ്ധിഖ് ഹൈദരാബാദിലേക്ക് പോകുന്നത്.സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളുടെ ഭാഗമായി സിദ്ധിഖ് തന്റെ പാസ്‌പോർട്ട് മുൻപ് കോടതിയില്‍ സമർപ്പിച്ചിരുന്നു. എന്നാല്‍ നടന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം കണക്കിലെടുത്താണ് കോടതി ജാമ്യവ്യവസ്ഥകളില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചത്. മുൻപ് ‘ദൃശ്യം 3’ സിനിമയുടെ പ്രൊമോഷനായി ഖത്തറിലേക്ക് പോകാനും കോടതി സിദ്ധിഖിന് അനുമതി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ യുവനടി നല്‍കിയ പരാതിയിലാണ് സിദ്ധിഖിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോകാം; ലൈംഗികാതിക്രമ കേസില്‍ നടൻ സിദ്ധിഖിന് സമയം നീട്ടി നല്‍കി കോടതി
