കണ്ണൂർ കീഴാറ്റൂർ വയല്‍ക്കിളി സമരത്തില്‍ അറസ്റ്റിലായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി.സുരേഷ് കീഴാറ്റൂർ ഉള്‍പ്പെടെ 28 പേരെയാണ് വെറുതെവിട്ടത്. 2018 മാർച്ച് 14 നായിരുന്നു ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചത്.ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വയല്‍ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭമായിരുന്നു കീഴാറ്റൂരിലെ വയല്‍ക്കിളി സമരം. സിപിഎം പ്രാദേശിക നേതൃത്വം ഉള്‍പ്പെടെയുള്ളവർ ചേർന്ന് രൂപീകരിച്ച വയല്‍ക്കിളികള്‍ എന്ന കൂട്ടായ്മയായിരുന്നു കീഴാറ്റൂരില്‍ സമരം ആരംഭിച്ചത്. കീഴാറ്റൂരിലെ വയല്‍ക്കിളി സമരം സിപിഎമ്മിനെ പിടിച്ചുകുലുക്കി. എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തില്‍ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങി. പക്ഷേ സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നന്ദിഗ്രാമിലെ മണ്ണ് ഉള്‍പ്പെടെ എത്തിച്ച് പ്രതീകാത്മകസമരം നടന്നു. പക്ഷേ വയലിലെ ചതുപ്പു നിലത്തിന് മോഹവിലയിട്ട് സർക്കാർ സമരത്തിന്റെ ചിറകരിഞ്ഞു. സമരക്കാരുയർത്തിയ വാദങ്ങള്‍ പഠിക്കാൻ നിയോഗിച്ച കേന്ദ്ര ഉദ്യോഗസ്ഥ സംഘം പോലും സമരത്തെ തള്ളിപ്പറഞ്ഞിരുന്നു.കഴിഞ്ഞ 20 വർഷമായി വയലില്‍ കൃഷിയില്ലെന്നും താഴ്ന്ന പ്രദേശങ്ങളില്‍ പുല്ലുവളർത്തലാണ് നടക്കുന്നതെന്നുമായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥ സംഘം നല്കിയ റിപ്പോർട്ട്. സമരത്തിന് സംസ്ഥാന ബിജെപി നേതൃത്വം പിന്തുണ നല്‍കിക്കൊണ്ടിരിക്കെയായിരുന്നു ഈ റിപ്പോർട്ട്. ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങള്‍ ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോല്‍ ബൈപ്പാസ്. നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം മുതല്‍ കണ്ണൂർ ജില്ലയിലെ കുറ്റിക്കോല്‍ പാലം വരെയുള്ള പാതയുടെ നീളം 40.110 കിലോമീറ്ററാണ്. ഇതില്‍ 5.660 കി.മീ ആണ് കീഴാറ്റൂർ ബൈപ്പാസ് റീച്ചിലുള്ളത്. തളിപ്പറമ്പ് നഗരം എത്തുന്നതിനു മുൻപ് പട്ടുവം റോഡില്‍ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ്. പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് ഇടിച്ചുനിരത്തി. തളിപ്പറമ്പ് ബൈപ്പാസിലെ നീളംകൂടിയ മേല്‍പ്പാലത്തിന്റെ പേരിലാണ് കീഴാറ്റൂർ-മാന്ധംകുണ്ട്. 42 തൂണുകളിലായി 600 മീറ്റർ നീളമുള്ളതാണ് മേല്‍പ്പാലം.
കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: നിര്‍ണായക കോടതി വിധി, സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു
