അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ വാദം ഉടന്‍ ഉണ്ടാകില്ല; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഈ കാര്യത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.ലഖ്നൗ ബെഞ്ച് ഇപ്പോള്‍ തന്നെ ധാരാളം കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയം ഉണ്ടെന്നും അതിനാല്‍ അടിയന്തരമായി കേസ് പരിഗണിക്കേണ്ടതില്ലെന്നുമാണ് വിലയിരുത്തല്‍. ജസ്റ്റിസ് പങ്കജ് ഭാട്ട്യ, ജസ്റ്റിസ് അമിതാബ് കുമാര്‍ റായ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് തീരുമാനം. മോഹിത്ത് അശോക് എന്ന വ്യക്തി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. തിങ്കളാഴ്ച കോടതി പരിഗണിക്കാനിരുന്ന 592 ഹര്‍ജികളില്‍ 392-ാം കേസായാണ് മോഹിത്തിന്റെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കേസില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അന്വേഷണവും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംഭാവനാ കാര്യങ്ങള്‍ സുതാര്യമാക്കാന്‍ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണം വേണമെന്നും ഹർജിയിന്‍ ആവശ്യമുണ്ട്. കേസ് അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ ജൂണ്‍ 13ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ അപേക്ഷയിലായിരുന്നു തീരുമാനം. ലക്‌നൗ ഡിവിഷണല്‍ കമ്മീഷ്ണര്‍ വിജയ് വിശ്വാസ് പന്ത്, ഇന്‍സ്‌പെക്ടര്‍ ജെനറല്‍ കിരണ്‍ എസ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറി നീല്‍ രത്‌നന്‍ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *