വിവാഹേതര ബന്ധത്തിൻ്റെ പേരില്‍ വിവാഹമോചനമുണ്ടായാല്‍ ഭാര്യയ്ക്ക് ജീവനാംശം ലഭിക്കില്ല: ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂര്‍: വിവാഹേതര ബന്ധത്തിന്റെ പേരില്‍ വിവാഹമോചനം അനുവദിക്കപ്പെട്ട സ്ത്രീയ്ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരം സ്ത്രീയ്ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനാംശം സംബന്ധിച്ച ഉത്തരവ് ചോദ്യംചെയ്ത് ഭര്‍ത്താവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ഭാര്യയും സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്. ഭാര്യയ്ക്ക് പ്രതിമാസം അനുവദിച്ചിരുന്ന നാലായിരം രൂപ ജീവനാംശം കോടതി റദ്ദാക്കുകയും ചെയ്തു.

2019-ലാണ് പരാതിക്കാരായ സ്ത്രീയും പുരുഷനും വിവാഹിതരായത്. പെട്ടെന്നു തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഭര്‍ത്താവും കുടുംബവും തന്നെ മാനസികമായി പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി 2021-ല്‍ വീടുവിട്ടിറങ്ങി. തുടര്‍ന്ന് പ്രതിമാസം ഇരുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും മറ്റ് വാടക വരുമാനങ്ങളും ഉള്‍പ്പെടെ വലിയ വരുമാന സ്രോതസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വലിയ തുക ജീവനാംശമായി യുവതി ആവശ്യപ്പെട്ടത്. റായ്പൂര്‍ കുടുംബ കോടതിയെയാണ് യുവതി സമീപിച്ചത്.

എന്നാല്‍, ഭാര്യയ്ക്ക് തന്റെ അനുജനുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന് ആരോപിച്ച് ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഭര്‍ത്താവിന്റെ വാദം അംഗീകരിച്ച കോടതി, 2023 സെപ്റ്റംബറില്‍ വിവാഹേതര ബന്ധത്തിന്റെ പേരില്‍ വിവാഹമോചനം അനുവദിച്ചു. എങ്കിലും റായ്പൂര്‍ കുടുംബ കോടതി നാലായിരം രൂപ ജീവനാംശമായി നല്‍കാന്‍ കോടതി വിധിച്ചു. ഈ തീരുമാനത്തില്‍ പിഴവുളളതായാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. വിവാഹമോചനത്തിനുശേഷം മറ്റൊരു പുരുഷനുമായി ജീവിക്കുന്ന സ്ത്രീക്ക് സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *