ഇത് എന്തുതരം സംസ്‌കാരമാണ്? തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ്  പ്രഖ്യാപിക്കുന്ന രീതിക്കെതിരെ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീം കോടതി. നിരുത്തരവാദപരവും  അനാവശ്യവും എന്ന് സൗജന്യപദ്ധതികളെ വിശേഷിപ്പിച്ച കോടതി ഇത്തരം തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും ചോദ്യം ചെയ്യുകയും ചെയ്തു. തമിഴ്നാട്ടിലെ വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്കോം) താരിഫും ബജറ്റ് കണക്കുകൂട്ടലുകളും ക്രമീകരിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്ന സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപനത്തിന്റെ കാരണം വിശദീകരിക്കാൻ കോടതി തമിഴ്നാട് സർക്കാരിനോട് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു. പല സംസ്ഥാനങ്ങളും ഇതിനകം വരുമാന കമ്മിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, മുൻകൂർ സാമ്പത്തിക ആസൂത്രണം കൂടാതെ വലിയ സബ്സിഡികൾ പ്രഖ്യാപിക്കുന്നത് സർക്കാരുകൾക്ക് എങ്ങനെ താങ്ങാനാകുമെന്ന് ചോദിച്ചു. അനിയന്ത്രിതമായ  സൗജന്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസ്സമാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ക്ഷേമപദ്ധതികൾ പെട്ടെന്ന് പ്രഖ്യാപിച്ച സംഭവങ്ങളെക്കുറിച്ച് സുപ്രീം കോടതി എടുത്തുപറഞ്ഞു. നേരിട്ടുള്ള പണ കൈമാറ്റ പദ്ധതികൾ പ്രഖ്യാപിച്ചാൽ ആളുകൾ ജോലി ചെയ്യുമോ എന്ന് കോടതി ചോദിച്ചു. “സർക്കാരുകൾ സൗജന്യ പണവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളും നൽകുന്നത് തുടർന്നാൽ അതിന്റെ ഭാരം ആത്യന്തികമായി ആര് വഹിക്കും?” കോടതി ചോദിച്ചു. സൗജന്യങ്ങളുടെ ഭാരം ആത്യന്തികമായി നികുതിദായകരിൽ പതിക്കുമെന്ന് കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്. 2024 ലെ വൈദ്യുതി ഭേദഗതി നിയമത്തിലെ 23-ാം ചട്ടം ചോദ്യം ചെയ്തുകൊണ്ട് തമിഴ്നാട് വൈദ്യുതി വിതരണ കമ്പനി ലിമിറ്റഡ് ഫയൽ ചെയ്ത ഒരു റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.  സബ്സിഡി മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിൽ, താരിഫ് ആസൂത്രണത്തിലും സാമ്പത്തിക പ്രവചനങ്ങളിലും ഡിസ്കോം അത് ഉൾപ്പെടുത്താമായിരുന്നെന്ന് കോടതി കൂട്ടിച്ചേർത്തു. പെട്ടെന്നുള്ള നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയത സൃഷ്ടിക്കുകയും നിയന്ത്രണ പ്രക്രിയകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അപ്പലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി പോലുള്ള ബോഡികളും വൈദ്യുതി വിതരണ കമ്പനികളും താരിഫുകൾ നിർണ്ണയിക്കാൻ ഉത്തരവാദികളാണെന്നും, അവസാന നിമിഷത്തെ സബ്സിഡികൾ വൈദ്യുതിയ്ക്ക് കൃത്യമായി വില നിശ്ചയിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു.ഈ രീതിയിൽ സൗജന്യങ്ങൾ വിതരണം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തും. വിദ്യാഭ്യാസം അല്ലെങ്കിൽ അടിസ്ഥാന ജീവിതം താങ്ങാൻ കഴിയാത്തവർക്ക് സൗകര്യങ്ങൾ നൽകുന്നത് ഭരണകൂടത്തിന്റെ കടമയാണ്. എന്നാൽ ആസ്വദിക്കുന്നവർ ആദ്യം സൗജന്യങ്ങൾ പോക്കറ്റിലാക്കുന്നു. വൈദ്യുതി സൗജന്യമായ ഒരു സംസ്ഥാനത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയാം, എന്നാൽ നിങ്ങൾ ഒരു വലിയ ഭൂവുടമയാണെങ്കിൽ പോലും നിങ്ങൾ ലൈറ്റുകൾ ഓണാക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സൗകര്യം വേണമെങ്കിൽ, അതിന് പണം നൽകണം. ഇത് നികുതി പണമാണ്.” രാജ്യത്തെ സൗജന്യ പദ്ധതികളെക്കുറിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു,സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തോട്, ഇത്തരം സബ്സിഡികളുടെ മുഴുവൻ ചെലവും സർക്കാരുകൾ ഏറ്റെടുക്കുന്നത് പൊതുതാൽപര്യത്തിന് അനുസൃതമാണോ എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഈ പ്രശ്നം തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സൗജന്യ രാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന രാജ്യവ്യാപകമായ പ്രവണതയെ പ്രതിഫലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിവുള്ളവരിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടവരിൽ നിന്നും വേർതിരിവില്ലാതെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയാണെങ്കിൽ എന്ത് നയപരമായ സംസ്കാരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ദുർബലരെ പിന്തുണയ്ക്കേണ്ട ക്ഷേമരാഷ്ട്രത്തിന്റെ കടമ അംഗീകരിച്ചുകൊണ്ട് വ്യക്തമായ യോഗ്യതാ മാനദണ്ഡങ്ങളില്ലാതെ വിവേചനമില്ലാതെ ആനുകൂല്യങ്ങൾ നൽകുന്നത് ആശ്വാസത്തേക്കാൾ, പ്രീണിപ്പിക്കൽ അടിസ്ഥാനമാക്കിയുള്ള സമീപനമായി മാറിയേക്കാമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *