കൊച്ചി: എംഎസ്സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്നും ഇതുവരെ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.മത്സ്യത്തൊഴിലാളികളും ടി.എൻ പ്രതാപനും നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ ചോദ്യങ്ങൾ. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണെന്ന് ചോദിച്ച കോടതി ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടു. കൊച്ചി തീരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് കപ്പൽ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനാണ് മറുപടി പറയാൻ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു.2025 മേയിലാണ് അറബിക്കടലിൽ എംഎസ്സി എൽസ3 കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് നിരവധി കണ്ടെയ്നറുകൾ കടലിൽ വീഴുകയും കേരള തീരത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖത്തുനിന്നും പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിലാണ് അപകടത്തിൽപെട്ടത്. കപ്പലിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. 400ലേറെ കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ടായിരുന്നു.
കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു: എംഎസ്സി കപ്പൽ അപകടത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
