കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഇത്തരം കേസുകളിൽ ഗൗരവകരമായ ആശങ്കയായി നിലനിൽക്കുന്നുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കീഴ്‌ക്കോടതികൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്.ഉത്തർപ്രദേശിലെ ഷംലി സ്വദേശിയായ യുവാവിന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ആയുധം കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ആവർത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത പ്രതിയുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ പ്രതിയോട് കോടതി നിർദ്ദേശിച്ചു.
കുട്ടികൾക്കെതിരായ അതിക്രമം സമൂഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നു; കീഴ്‌ക്കോടതികൾക്കെതിരെ സുപ്രീം കോടതി
