ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദടക്കമുള്ളവരുടെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉമർ ഖാലിദ്, ഷർജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ തുടങ്ങിയവർ സുപ്രിം കോടതിയെ സമീപിച്ചത്.ജാമ്യാപേക്ഷ രണ്ട് തവണയാണ് സുപ്രിം കോടതി പരിഗണിക്കുന്നത് മാറ്റിവച്ചത്. 2020 സെപ്റ്റംബറില്‍ ഉമർ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഉമർ ഖാലിദ്, ഷർജീല്‍ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.അറസ്റ്റ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമായിരുന്നു ഷർജീല്‍ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ വിധി വരുന്നത്. സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷർജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഉമര്‍ ഖാലിദടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍
