ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ രണ്ട് വനിതാ അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാൻ ഒരുങ്ങുന്നതായി വിവരം. ഇത് സംബന്ധിച്ച്, ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ വൈകാതെ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറുമെന്നാണ് സൂചന.പരിഗണനയിലുള്ള പേരുകളിൽ ഒരാൾ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. നിയമവിദ്യാഭ്യാസ മേഖലയുമായി അടുത്ത് ബന്ധമുള്ള ഒരു കുടുംബാംഗമാണ് പരിഗണിക്കപ്പെടുന്നവരിൽ രണ്ടാമത്തേത്.
ഈ രണ്ടുപേരുകളിലും കേരള ഹൈക്കോടതി കൊളീജിയത്തിലെ അംഗങ്ങൾക്കിടയിൽ സമവായം ഉണ്ടായതായാണ് സൂചന.കേരള സർക്കാരിന്റെ അഭിഭാഷകരായ ചില വനിതകളും പരിഗണനപ്പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ, സമീപകാലത്ത് ജഡ്ജി നിയമനത്തിൽ മെറിറ്റ് ഒരു മുഖ്യ ഘടകമായതിനാലാണ് സുപ്രീം കോടതി അഭിഭാഷകയുടെ പേരിന് മുൻഗണന ലഭിച്ചത്. ചീഫ് ജസ്റ്റിസ് നിഥിൻ ജാംധാർ, ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, എ.കെ. ജയശങ്കർ നമ്പ്യാർ എന്നിവർ അടങ്ങിയതാണ് കേരള ഹൈക്കോടതി കൊളീജിയം.