ന്യൂഡൽഹി: പ്രകോപനപരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ‘ബാസ്റ്റാഡ്’ പോലുള്ള അസഭ്യവാക്കുകൾ അശ്ലീലമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 294(ബി) വകുപ്പ് പ്രകാരം, കേവലം അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് കൊണ്ടുമാത്രം കുറ്റകരമായ അശ്ലീലമാകില്ലെന്ന് ജസ്റ്റിസുമാരായ പമിദിഗന്ധം ശ്രീ നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തമിഴ്‌നാട്ടിൽ 2014ലുണ്ടായ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പേരുടെ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. ഐ.പി.സി 294ാം വകുപ്പിന്റെ പരിധിയിൽ വരുന്ന അശ്ലീലതയെ കോടതി വിശദമായി വിശകലനം ചെയ്തു. അശ്ലീലമെന്നാൽ കേവലം അലോസരപ്പെടുത്തുന്നതോ അരോചകമായതോ ആയ വാക്കുകളല്ല. മറിച്ച്, ഒരു വ്യക്തിയിൽ ലൈംഗികമോ കാമവികാരമോ ഉണർത്താൻ പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ വാക്കുകളോ മാത്രമേ ഈ വകുപ്പിന്റെ പരിധിയിൽ വരൂ എന്ന് കോടതി വ്യക്തമാക്കി.ആധുനിക കാലത്ത് തർക്കങ്ങൾക്കിടയിൽ ‘ബാസ്റ്റർഡ്’ പോലുള്ള വാക്കുകൾ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രയോഗങ്ങൾ ഒരാളിൽ ലൈംഗിക വികാരം ഉണർത്തുമെന്ന് ഒരിക്കലും കരുതാനാകില്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. മദ്രാസ് ഹൈക്കോടതി ഈ വാക്കിനെ അശ്ലീലമായി കണക്കാക്കിയത് തെറ്റാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, പ്രതികൾക്കെതിരെയുള്ള 294(ബി) വകുപ്പ് റദ്ദാക്കുകയും ചെയ്തു. അതിർത്തി തർക്കത്തെത്തുടർന്ന് ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ച കേസിലായിരുന്നു അപ്പീൽ.
‘ബാസ്റ്റാഡ്’ എന്ന വാക്ക് സർവസാധാരണം, ഇത്തരം അസഭ്യവാക്കുകൾ അശ്ലീലമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി
