തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീജിത്തിന്റെ വിദേശയാത്രയും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ അഴിമതിയും സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഉത്തരവ്. അബുദാബിയിൽ സ്വകാര്യ ആയുർവേദിക് സെന്ററിലെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി എഡിജിപി പങ്കെടുത്തതിൽ മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.കഴിഞ്ഞ ഫെബ്രുവരി 1,2,3 തീയതികളിലാണ് എസ്. ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയത്. അബുദാബിയിലേക്ക് പോകുന്ന കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അനുമതി ഇല്ലാതെയാണ് ആയുർവേദ സെന്ററിന്റെ ഉദ്ഘാടനത്തിന് എസ്. ശ്രീജിത്ത് പോയതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്.ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ, ട്രാൻസ്ഫറുകൾ, അദ്ദേഹത്തിനെതിരേ ഉയർന്നിട്ടുള്ള ആരോപണങ്ങൾ തുടങ്ങിയവ സംബന്ധിച്ചും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ, എസ്. ശ്രീജിത്തിനെതിരേ ആരോപണം ഉയർന്നപ്പോൾ സ്പെഷ്യൽ സെക്രട്ടറി പി.ബി. നൂഹ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
