കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്തെ ഭൂമി നഗരസഭക്ക് നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു,

കൊച്ചി: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തിലുള്ള 31.8 സെന്റ് ഭൂമി സാംസ്കാരിക നിലയത്തിനായി നഗരസഭക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 20ലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി സുരേഷ്, ഗോപാലകൃഷ്ണൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് വി രാജ വിജയരാഘവനും ജസ്റ്റിസ് കെ വി ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണെന്ന ഹർജിക്കാരുടെ വാദം പരിഗണനാർഹമാണെന്ന് കോടതി നിരീക്ഷിച്ചു. 1922 മുതൽ ഭൂമി ദേവസ്വത്തിന്റെ കൈവശമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഭൂമിയിൽ അവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് 2024ൽ സർക്കാരിന് അപേക്ഷ നൽകിയതും കോടതി ശ്രദ്ധയിൽപ്പെടുത്തി.വിഷയം കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇടക്കാല ഉത്തരവ്. സർക്കാർ, കൊട്ടാരക്കര മുനിസിപ്പാലിറ്റി, ദേവസ്വം ബോർഡ് എന്നിവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹർജി വീണ്ടും മേയ് 19ന് പരിഗണിക്കും. വിപണി വിലയുടെ 2.5 ശതമാനം വാർഷിക വാടകയ്ക്ക് മൂന്ന് വർഷത്തേക്ക് ഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനായിരുന്നു സർക്കാർ തീരുമാനം. ഇത് റവന്യൂ ഭൂമിയാണെന്നതാണ് സർക്കാരിന്റെ നിലപാട്

Leave a Reply

Your email address will not be published. Required fields are marked *