മലപ്പുറം താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ രണ്ടാം ഘട്ട പൊതുതെളിവെടുപ്പും ഹിയറിംഗും പൂർത്തിയായി.2023 മെയ് ഏഴിന് താനൂർ തൂവല്‍തീരം ബീച്ചിലായിരുന്നു ബോട്ട് അപകടം നടന്നത്. സെപ്റ്റംബർ 10നാണ് കമ്മീഷൻ പൊതുതെളിവെടുപ്പ് ആരംഭിച്ചത്. ബോട്ട് അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും, ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നല്‍കാനാണ് ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനെ നിയോഗിച്ചത്.തെളിവെടുപ്പിന്റെ ഭാഗമായി നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നുവന്നത്. പുതിയ ബോട്ടുകള്‍ക്ക് ലൈസൻസ് നല്‍കി വരുന്ന സബ്രദായം കൂടുതല്‍ കർശനമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. ബോട്ട് ഫിറ്റ്നസ് പരിശോധനയ്ക്കായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തണം. ബോട്ടില്‍ യാത്ര ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖ വാങ്ങുകയും ആളുകളുടെ എണ്ണത്തില്‍ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങളില്‍ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും ആളുകളും ഉണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ.
താനൂര്‍ ബോട്ടപകടം: ജസ്റ്റിസ് മോഹനൻ കമ്മീഷന്റെ രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി; ലൈസൻസ് സമ്പ്രദായം കർശനമാക്കാൻ നിർദേശം
