ഭാര്യാഭർത്താക്കന്മാർ പ്രത്യേകമായി താമസിക്കുന്നുവെന്നത് വിവാഹമോചനം അനുവദിക്കാൻ പര്യാപ്‌തമായ കാരണമല്ലെന്ന് സുപ്രീംകോടതി.ഉത്തരാഖണ്ഡില്‍ നിന്നുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്ന ഭർത്താവിന്റെ ഹർജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്‌ത് ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പങ്കാളികള്‍ വേർപിരിഞ്ഞു താമസിക്കുന്നതിനെ, ഇനി യോജിക്കാനാകാത്ത തരത്തില്‍ ബന്ധം തകർന്നുവെന്ന നിലയില്‍ കാണാനാകില്ല. ബന്ധത്തിന്റെ തകർച്ചയ്‌ക്ക് ആരാണ് ഉത്തരവാദിയെന്ന് കീഴ്ക്കോടതികള്‍ വിലയിരുത്തണം. ഉപേക്ഷിച്ചുപോയതിന് തെളിവുണ്ടോയെന്ന് നോക്കണം. അതല്ലാതെ വിവാഹമോചനം അനുവദിക്കുന്നത് പ്രത്യാഘാതമുണ്ടാക്കും. കുട്ടികളെയാണ് കൂടുതലും ബാധിക്കുകയെന്നും സുപ്രീംകോടതി നിലപാടെടുത്തു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. പുതുതായി വാദം കേട്ട് തീരുമാനമെടുക്കണം. ഭാര്യയും ഭർത്താവും ഹൈക്കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും നിർദ്ദേശിച്ചു.
പ്രത്യേകമായി താമസം: വിവാഹമോചനത്തിന് പര്യാപ്‌തമായ കാരണമല്ലെന്ന് സുപ്രീംകോടതി
