33 സെന്റിന് നഷ്ടപരിഹാരം നല്‍കാൻ കഴിയാത്തത്ര ശുഷ്‌കമാണോ കേരളത്തിന്റെ സാമ്പത്തിക നില? സുപ്രീം കോടതി

എംസി റോഡ് വീതിക്കൂട്ടുന്നതിനായി മൂവാറ്റുപുഴ ടൗണില്‍ ഏറ്റെടുത്ത ഭൂമിക്ക് ഹൈക്കോടതി നിശ്ചയിച്ച ഉയർന്ന നഷ്ടപരിഹാര തുക നല്‍കാൻ സുപ്രീം കോടതി നിർദേശിച്ചു.ഹൈക്കോടതി ഉത്തരവിനെതിരെ കേരളം നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. ഏറ്റെടുത്ത 33 സെന്റിന് നഷ്ടപരിഹാരം നല്‍കാൻ കഴിയാത്തത്ര ശുഷ്കമാണോ സാമ്ബത്തിക നിലയെന്നും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു.എംസി റോഡ് വീതിക്കൂട്ടുന്നതിനായി മൂവാറ്റുപുഴ ടൗണിനും വേളൂർകുന്നം പോസ്റ്റ് ഓഫിസ് ജങ്ഷനും ഇടയില്‍ ഏറ്റെടുത്ത ഭൂമിക്കാണ് കേരള ഹൈക്കോടതി ഉയർന്ന നഷ്ടപരിഹാര തുക നിശ്ചയിച്ചത്. ഈ വസ്തുവിന് ഭൂമി ഏറ്റെടുക്കല്‍ ഉദ്യോഗസ്ഥൻ നിശ്ചയിച്ച വില ആർ ഒന്നിന് 1,417,803 രൂപ ആയിരുന്നു. എന്നാല്‍ ഭൂ ഉടമകള്‍ നല്‍കിയ ഹർജിയില്‍ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ഈ നിരക്ക് 2,526,059 ആയി ഉയർത്തി. ഭൂ ഉടമകളുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ആർ ഒന്നിന് 4,501,363 രൂപയായി ആ തുക ഉയർത്തി. വിപണി വില ഉള്‍പ്പടെ പരിഗണിച്ചാണ് ഹൈക്കോടതി നഷ്ടപരിഹാര തുക ഉയർത്തിയത്.എന്നാല്‍, 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ 26 (1) വകുപ്പിന്റെ അടിസ്ഥാനത്തില്‍ ആകണം ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഈ നിർദേശം പാലിക്കാതെയാണ് ഹൈക്കോടതി ഉയർന്ന വില നിശ്ചയിച്ചതെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.33 സെന്റ് ഭൂമി 24 പേരുടേതാണെന്ന് ഭൂ ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഷാജി പി. ചാലി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പലർക്കും ഒരു സെന്റ് ഭൂമി പോലും തികച്ച്‌ ഇല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തുടർന്നാണ് 33 സെന്റിന് നഷ്ടപരിഹാരം നല്‍കാൻ കഴിയാത്തത്ര ശുഷ്കമാണോ സാമ്ബത്തിക നിലയെന്ന് ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, സതീഷ് ചന്ദ്ര മിശ്ര എന്നിവർ അടങ്ങിയ ബെഞ്ച് കേരളത്തിന്റെ അഭിഭാഷകരോട് ആരാഞ്ഞത്. ഭൂ ഉടമകള്‍ക്ക് വേണ്ടി അഭിഭാഷകൻ മനു കൃഷ്ണനും ഹാജരായി.സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പടുവിക്കുന്ന വിധികള്‍ക്ക് ദൂരവ്യാപക അനന്തരഫലം ഉണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാറും സ്റ്റാന്റിംഗ് കോണ്‍സല്‍ ഹർഷദ് വി ഹമീദും ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഹർജി തള്ളിയെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട നിയമവിഷയങ്ങള്‍ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *