രക്തക്കറയുള്ള ആയുധം മാത്രം പോരാ; കൊലക്കേസില്‍ ശിക്ഷിക്കാൻ മറ്റ് തെളിവുകളും വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊലക്കേസുകളില്‍ രക്തക്കറയുള്ള ആയുധം കണ്ടെത്തുന്നതും അത് കൊല്ലപ്പെട്ടയാളുടെ രക്തവുമായി ഒത്തുപോകുന്നതും മാത്രം പ്രതിയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് സുപ്രീം കോടതി.മറ്റ് ശക്തമായ തെളിവുകളാല്‍ ഇത് ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ നിയമത്തിലെ സുപ്രധാനമായ ഈ വിധി, കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള ഉയർന്ന മാനദണ്ഡങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു.രാജസ്ഥാൻ സർക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും പ്രസന്ന ബി. വരാലെയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ സുപ്രധാന വിധി. കൊലപാതക കേസില്‍ പ്രതിയെ വെറുതെ വിട്ട രാജസ്ഥാൻ ഹൈക്കോടതിയുടെ 2015 മെയ് 15ലെ വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.”രക്തക്കറയുള്ള ആയുധം കണ്ടെത്തിയത് മാത്രം പ്രതിയെ ശിക്ഷിക്കാൻ പര്യാപ്തമല്ല. മറ്റ് ശക്തവും വ്യക്തവുമായ തെളിവുകള്‍ അതിനെ പിന്തുണയ്ക്കണം,” സുപ്രീം കോടതി നിരീക്ഷിച്ചു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു പ്രതിയെ ശിക്ഷിക്കുമ്പോൾ, കുറ്റം പ്രതിയാണ് ചെയ്തതെന്ന് സംശയലേശമെന്യേ തെളിയിക്കുന്ന സാഹചര്യങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും ബെഞ്ച് അടിവരയിട്ടു പറഞ്ഞു.പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ചത് കുറ്റകൃത്യത്തിന് ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ആയുധം കണ്ടെത്തിയതിനെയായിരുന്നു. ഈ ആയുധത്തിലെ രക്തക്കറകള്‍ കൊല്ലപ്പെട്ടയാളുടെ രക്തഗ്രൂപ്പുമായി യോജിക്കുന്നതായിരുന്നു. എന്നാല്‍, കണ്ടെത്തിയ ആയുധവും കുറ്റകൃത്യവും തമ്മിലുള്ള ബന്ധം സംശയലേശമെന്യേ സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി കണ്ടെത്തി. കേസില്‍ ദൃക്സാക്ഷികളുണ്ടായിരുന്നില്ല, പ്രതിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഫോറൻസിക് റിപ്പോർട്ടുകളുണ്ടായിരുന്നില്ല, കൂടാതെ കൊലപാതകത്തിനുള്ള കാരണം (മോട്ടീവ്) തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *