സ്വയം കുറ്റസമ്മതം നടത്തുന്ന ഒരു പ്രതിയുടെ എഫ്.ഐ.ആർ മാത്രം കുറ്റകൃത്യം തെളിയിക്കുന്നതിനുള്ള നിർണായക തെളിവായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കൊലപാതക കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.പ്രതി സ്വമേധയാ നല്‍കിയ എഫ്.ഐ.ആറിനെ മാത്രം ആശ്രയിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ഇന്ത്യൻ തെളിവ് നിയമത്തിലെ 25-ാം വകുപ്പ് പ്രകാരം, പോലീസിനോട് നടത്തുന്ന കുറ്റസമ്മതമൊഴികള്‍ പ്രതിക്കെതിരെ തെളിവായി ഉപയോഗിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കൂടുതല്‍ സ്വതന്ത്രവും ശക്തവുമായ തെളിവുകളില്ലാതെ, പ്രതിയുടെ കുറ്റസമ്മതമൊഴി മാത്രം കണക്കിലെടുത്ത് ശിക്ഷ വിധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസില്‍ പ്രോസിക്യൂഷൻ ഹാജരാക്കിയ മെഡിക്കല്‍ തെളിവുകള്‍ കുറ്റകൃത്യം തെളിയിക്കുന്നതിന് പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.കുറ്റകൃത്യം തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമാണെന്നും, നിയമപരമായി സാധുവായ തെളിവുകളിലൂടെ മാത്രമേ അത് സാധിക്കൂ എന്നും ഈ വിധി ഓർമ്മിപ്പിക്കുന്നു. സ്വയം കുറ്റസമ്മതം നടത്താൻ നിർബന്ധിതരാകുന്നത് ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ വെറും സാങ്കേതികതയല്ലെന്നും, മറിച്ച് നീതിയുക്തമായ ഒരു ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളാണെന്നും വിധി അടിവരയിടുന്നു
പ്രതിയുടെ കുറ്റസമ്മതമൊഴി മാത്രം കുറ്റാരോപണത്തിന് തെളിവാകില്ല: സുപ്രീം കോടതി
