15 വയസ്സുകഴിഞ്ഞ മുസ്ലിംപെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ദേശീയ ബാലാവകാശ കമ്മീഷൻ ഹർജി തള്ളി

Oplus_16908288

ന്യൂഡൽഹി: 15 വയസ്സുകഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്‌ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി. 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസ്സുള്ള മുസ്ലിം പെൺകുട്ടിയുടെയും 30 വയസ്സുകാരൻ്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി തളളി.മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാൻ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി. പെൺകുട്ടിയും യുവാവും കുടുംബത്തിന്റെ ഭീഷണിയിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാൾക്കെതിരെ കുടുംബം പോക്സോ കേസും നൽകിയിരുന്നു. ഇതും കോടതി തള്ളുകയായിരുന്നു.പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാൻ ബാലാവകാശകമ്മീഷന് എന്തുകാര്യമാണെന്നും സുപ്രീംകോടതി ചോദിച്ചു. വിഷയത്തിൽ നിയമപ്രശ്നം ഇല്ലെന്നും അത് ഉചിതമായ കേസിൽ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി നിർദേശിച്ചു.യഥാർത്ഥ പ്രണയവുമായി ബന്ധപ്പെട്ട കേസുകളിൽ യുവാക്കൾ പരസ്പരം ഇഷ്ട‌പ്പെടുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളെ മറ്റുഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളുമായി തുലനം ചെയ്യണോ? സാമൂഹിക യാഥാർത്ഥ്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ് എന്നും ബെഞ്ച് നിരീക്ഷിച്ചു.ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ അവരുടെ അന്തസ്സ് സംരക്ഷിക്കാൻ നിസ്സാരമായ പോക്സോ കേസുകൾ ഫയൽ ചെയ്യുന്നുവെന്നും അവരുടെ പെൺകുട്ടികൾ ഒളിച്ചോടിയ കാര്യം രക്ഷിതാക്കൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *