പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശ് പൗരന്മാരെന്ന് ആരോപിച്ച് തടവിലാക്കുന്ന സംഭവങ്ങളില്‍ കേന്ദ്ര സർക്കാരിനും ഒൻപത് സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചു.ഒഡീഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, ഡല്‍ഹി, ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയത്.കഴിഞ്ഞ മെയ് മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തില്‍, വിവിധ സംസ്ഥാന അധികാരികള്‍ ബംഗാളി മുസ്ലിം കുടിയേറ്റ തൊഴിലാളികളെ ക്രമരഹിതമായി പിടികൂടി, ബംഗ്ലാദേശികളെന്ന് ആരോപിച്ച് തടവിലാക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മൈഗ്രന്റ് വർക്കേഴ്സ് വെല്‍ഫെയർ ബോർഡ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.ഈ വിഷയത്തില്‍ പരിശോധന നടത്തിയ എല്ലാ കേസുകളിലും തടവിലാക്കപ്പെട്ടവർ ഇന്ത്യൻ പൗരന്മാരാണെന്ന് കണ്ടെത്തിയതായി ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവർ അടങ്ങിയ ബെഞ്ചിന് മുന്നില്‍ വാദിച്ചു.കുടിയേറ്റ തൊഴിലാളികളുടെ മാതൃസംസ്ഥാനവും ഉപജീവനത്തിനായി കുടിയേറിയ സംസ്ഥാനങ്ങളും തമ്മില്‍ ഏകോപനം ഉറപ്പാക്കാൻ ഒരു നോഡല്‍ ഏജൻസി ആവശ്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ബംഗാളി മുസ്‌ലിമുകളെ തടവിലാക്കല്‍: കേന്ദ്രത്തിനും 9 സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് അയച്ച് സുപ്രീംകോടതി
