ഹിമാചല്‍ പ്രദേശില്‍ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി.ഹിമാചല്‍ പ്രദേശ് മുഴുവൻ രാജ്യത്തിന്റെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ലെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നുമാണ് കോടതി പറഞ്ഞത്.ഷിംലയിലെ ശ്രീ താര മാതാ കുന്നിനെ ‘ഗ്രീൻ ഏരിയ’ ആയി പ്രഖ്യാപിച്ച ഹിമാചല്‍ സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പ്രിസ്റ്റൈൻ ഹോട്ടല്‍സ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്.വർഷങ്ങളായി തുടരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും അശ്രദ്ധമായ പാരിസ്ഥിതിക രീതികളും ഹിമാചല്‍ പ്രദേശില്‍ ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേർ കൊല്ലപ്പെടുകയും സ്വത്തുക്കള്‍ നശിക്കുകയും ചെയ്ത ദുരന്തങ്ങളെക്കുറിച്ചും കോടതി പരാമർശിച്ചു.
ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ഹിമാചല്‍ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി
