ആശുപത്രികൾ, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികൾ, രോഗികളെയും അവരുടെ കുടുംബങ്ങളെയും ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ, രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളോട് മാർഗനിർദേശങ്ങളും നയങ്ങളും രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം. സ്വകാര്യ ആശുപത്രികളുടെ വളർച്ച കണക്കിലെടുത്ത് സുപ്രീം കോടതി ഇക്കാര്യത്തിൽ നിർബന്ധിത നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് ഉചിതമല്ലെന്നും സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ നയപരമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒരു കുടുംബാംഗം കാൻസർ ചികിത്സയ്ക്ക് വിധേയനായെന്നും മരുന്നുകൾക്ക് അമിതമായ വില നൽകേണ്ടി വന്നത് ഹർജിക്കാരിൽ ഒരാൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം നടപടികൾ സാമ്പത്തിക ചൂഷണത്തിന് തുല്യമാണെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദം പ്രകാരമുള്ള ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. സ്വകാര്യ ആശുപത്രികളും നഴ്സിങ് ഹോമുകളും അതിനോടനുബന്ധ ഫാർമസികളിൽ നിന്നുതന്നെ മരുന്നുകളും മെഡിക്കൽ സാധനങ്ങളും വാങ്ങുന്നത് നിർബന്ധമാക്കുന്നതിലൂടെ രോഗികളിൽ നിന്ന് ആസൂത്രിതമായി അമിത നിരക്ക് ഈടാക്കുകയാണ്. നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം സ്വകാര്യ ആശുപത്രികൾക്ക് അന്യായമായ നിരക്കുകൾ ചുമത്താൻ ഇടയാക്കിയിട്ടുണ്ടെന്നും അത്തരം നിർബന്ധിത നടപടികൾ തടയാൻ ജുഡീഷ്യൽ ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ആരോഗ്യരംഗത്ത് രാജ്യത്തുതന്നെ ഉയർന്ന സ്ഥാനമുള്ള കേരളത്തിൽ പോലും ഇടത്തരക്കാരിലെ ഒരാളിന് കാൻസർപോലുള്ള ഒരു രോഗം വന്നാൽ അവരുടെ അതുവരെയുള്ള സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.
ചികിത്സയ്ക്കും മരുന്നിനും ന്യായമായ നിരക്ക് വേണമെന്ന് സുപ്രീംകോടതി
