ആത്മഹത്യാപ്രേരണാക്കുറ്റം: വ്യക്തമായ ഉദ്ദേശ്യം വേണമെന്ന് സുപ്രീം കോടതി

ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യം കുറ്റാരോപിതനുണ്ടെങ്കില്‍ മാത്രമേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താൻ കഴിയൂ എന്ന് സുപ്രീം കോടതി.ദാദ്ര നഗർ ഹവേലി എംപി മോഹൻഭായ് ഡെല്‍ക്കറുടെ മരണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആത്മഹത്യ ചെയ്യുന്നതിനുമുമ്ബ് ഒരാള്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം അത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദീർഘകാലം തുടരുന്ന പീഡനങ്ങളുണ്ടെങ്കില്‍ പോലും അത് ആത്മഹത്യാപ്രേരണയായി കണക്കാക്കാൻ കഴിയില്ല. ഇരയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കുറ്റാരോപിതനുണ്ടായിരുന്നോ എന്നതാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.മദൻ മോഹൻ സിങ് v. സ്റ്റേറ്റ് ഓഫ് ഗുജറാത്ത് (2010), അമലെന്ദു പാല്‍ v. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ (2010) തുടങ്ങിയ കേസുകളിലെ മുൻവിധികള്‍ കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. ഈ വിധിയിലൂടെ, ഒരു വ്യക്തി ആത്മഹത്യ ചെയ്യാൻ കാരണമാകുന്ന തരത്തിലുള്ള പ്രവൃത്തികളുണ്ടെങ്കില്‍ മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുകയുള്ളൂവെന്ന് കോടതി വീണ്ടും ഊന്നിപ്പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *