കൊച്ചി: സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ബസലിക്കയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ബസലിക്കയിലെ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായരെ ഹൈക്കോടതി മധ്യസ്ഥനായി നിയമിച്ചു.ബസലിക്കയിലോ അനുബന്ധ കെട്ടിടങ്ങളിലോ വിശ്വാസികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കാൻ പാടില്ലെങ്കിലും വൈദികർക്കായി മാത്രമുള്ള കുർബാന ബസലിക്കയോട് ചേർന്നുള്ള ചാപ്പലിൽ നടത്താം. വിശ്വാസികൾക്കായി എല്ലാ ദിവസവും രാവിലെ 5:30 മുതൽ രാത്രി 8 മണി വരെ പള്ളി തുറന്നു നൽകണം. പ്രതിഷേധക്കാർ നാളെ അഞ്ച് മണിക്ക് മുൻപ് പള്ളിയിൽ നിന്നും ഒഴിഞ്ഞു പോകണം. പള്ളിയിലേക്ക് ആരാധനയ്ക്ക് വരുന്ന ആരെയും തടയാൻ പാടില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.
സെന്റ് മേരീസ് ബസിലിക്ക കുർബാന തർക്കം: ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായർ മധ്യസ്ഥൻ
