വാഷിങ്ടൺ: വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്ത്യൻ വംശജന് അമേരിക്കയിൽ രണ്ട് വർഷം തടവ്. വടക്കൻ ടെക്‌സാസിൽ താമസിക്കുന്ന ഭൂഷൺ അതാലെ എന്ന 49 വയസുകാരനെതിരെയാണ് നടപടി. ഇയാൾ സിഖ്, മുസ്‌ലിം വിശ്വാസികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് ശിക്ഷ.
സിഖ്, മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകളെ കൊല്ലുമെന്നും ഗുരുതരമായി പരിക്കേൽപ്പിച്ച് വേദനിപ്പിക്കുമെന്നും തല മുണ്ഡനം ചെയ്യുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. സിഖുകാർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരാണ് ഇയാൾക്കെതിരെ പരാതിപ്പെട്ടത്.
2021 മുതൽ നിരവധി വിദ്വേഷ മെസേജുകളും ഭീഷണി സന്ദേശങ്ങളുമാണ് ഇയാൾ സിഖ്, മുസ്‌ലിം മതവിശ്വാസികൾക്ക് നേരെ അയച്ചത്. ഭീഷണിക്കൊപ്പം മതവിശ്വാസികൾക്കെതിരെ ഇയാൾ അസഭ്യം പറയുകയും ചെയ്‌തുവെന്ന് പരാതിയിൽ പറഞ്ഞു. മുസ്‌ലിംകൾ ഇന്ത്യയെ നശിപ്പിച്ചതിനാലാണ് തനിക്ക് അവരോടെല്ലാം വെറുപ്പെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വിദ്വേഷ പ്രചാരണത്തിനും ഭീഷണിക്കുമെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ഹർമീത് കെ ഡിലോൺ വ്യക്തമാക്കി.