കൊച്ചി :ശബരിമല മണ്ഡല മകരവിളക്ക് സമയത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം. 2025 നവംബർ 17 മുതൽ സന്നിധാനത്ത് ജോലി ചെയ്തിരുന്ന ചില താൽക്കാലിക, സ്ഥിര ജീവനക്കാരുടെ പണമിടപാടുകൾ സംശയകരമെന്ന് ചീഫ് വിജിലൻസ് ഓഫിസർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചത്.ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചീഫ് വിജിലൻസ് ഓഫിസർ അന്വേഷണം ആരംഭിച്ചതെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് രണ്ടു ബാങ്കുകളുടെ സന്നിധാനത്തെ ബ്രാഞ്ചുകൾ, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് അയച്ചിട്ടുള്ള പണമിടപാടുകൾ പരിശോധിച്ചു.ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫിസ് വഴി മാത്രം കൈമാറ്റം നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. രണ്ട് ജീവനക്കാരിൽ ഒരു പത്തനംതിട്ട സ്വദേശി 1.38 ലക്ഷം രൂപയും മറ്റൊരാൾ 1.07 ലക്ഷം രൂപയും മറ്റ് മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും സ്ഥിരം-താൽക്കാലിക ജീവനക്കാർ സംശയനിഴലിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർന്ന് സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാൻ ചീഫ് വിജിലൻസ് ഓഫിസർക്ക് കോടതി നിർദേശം നൽകുകയായിരുന്നു. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
സന്നിധാനത്തെ ജീവനക്കാരുടെ പണമിടപാടുകൾ അന്വേഷിക്കണം: ഹൈക്കോടതി
