ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. ദേവസ്വം ബോർഡ് അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടാൻ നടപടികള്‍ സ്വീകരിച്ചത് എന്നായിരുന്നു ബൈജുവിന്‍റെ വാദം.തട്ടിപ്പില്‍ പങ്കില്ലെന്നും ബൈജു വാദിച്ചിരുന്നു. ബൈജുവിന് ജാമ്യം നല്‍കുന്നതിനെ പ്രത്യേക അന്വേഷണസംഘം എതിർക്കുകയാണ് ഉണ്ടായത്. ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ കൂടുതല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് എസ് ഐ ടി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും റിമാൻഡ് നീട്ടിയിരുന്നു. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയാണ് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി. പോറ്റിക്ക് ശബരിമലയിലേക്കുള്ള വഴിയൊരുക്കിയത് കണ്ഠരര് രാജീവരാണെന്നാണ് എ. പത്മകുമാർ പറയുന്നത്. പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിത്തന്നത്.തന്ത്രിയായതുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശ്വസിച്ചതെന്നും അന്വേഷണസംഘത്തോട് പത്മകുമാർ പറഞ്ഞു. ശബരിമലയിലെ കാര്യങ്ങള്‍ താൻ ഒറ്റയ്ക്കല്ല തീരുമാനിച്ചിരുന്നത്. മറ്റു ബോർഡ് അംഗങ്ങളുടെ അറിവോടുകൂടിയാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നതെന്നും പത്മകുമാർ മൊഴി നല്‍കിയിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള; കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
