ജയ്പൂർ: ഐപിഎൽ താരവും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB) പേസറുമായ യാഷ് ദയാലിന് നിയമക്കുരുക്ക് മുറുകുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ താരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി (POCSO Court) തള്ളിയത്. ഡിസംബർ 24 ബുധനാഴ്ചയായിരുന്നു കോടതിയുടെ നിർണ്ണായക ഉത്തരവ്.കേസിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും ഈ ഘട്ടത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രത്യേക കോടതി ജഡ്ജി അൽക്ക ബൻസാൽ നിരീക്ഷിച്ചു.ഇരയുടെ മൊഴിയും നിലവിൽ ലഭ്യമായ തെളിവുകളും പ്രതിക്കെതിരെയുള്ള ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.പ്രായപൂർത്തിയാകാത്ത വ്യക്തി ഉൾപ്പെട്ട കേസിൽ ‘പരസ്പര സമ്മതം’ എന്ന വാദത്തിന് നിയമപരമായ നിലനിൽപ്പില്ലെന്ന് കോടതി വ്യക്തമാക്കി.ജയ്പൂർ സ്വദേശിയായ 17-കാരിയുടെ പരാതിയിലാണ് സൻഗാനർ സദർ പൊലിസ് കേസെടുത്തത്.പ്രൊഫഷണൽ ക്രിക്കറ്റിൽ കരിയർ വളർത്താൻ സഹായിക്കാമെന്നും മികച്ച അവസരങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്ത് രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.ഐപിഎൽ മത്സരങ്ങൾക്കായി ജയ്പൂരിലെത്തിയപ്പോൾ സീതാപുരയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
