റാഗിംഗിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം നിര്‍മ്മിക്കണം: ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി.ഭരണപരമായ വീഴ്ചകളുടെ പേരില്‍ സസ്പെൻഷനിലായ വെറ്ററിനറി സർവകലാശാലാ ഡീനും മെൻസ് ഹോസ്റ്റല്‍ വാർഡനുമായ ഡോ. എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. ആർ. കാന്തനാഥൻ എന്നിവരാണ് തങ്ങള്‍ക്കെതിരായ തുടർനടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതിയും ചാൻസലറായ ഗവർണർ നിയോഗിച്ച ജുഡിഷ്യല്‍ കമ്മിഷനും ഹർജിക്കാരുടെ വീഴ്ചകള്‍ അക്കമിട്ടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവർക്കെതിരെ തുടർ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച്‌ ചാൻസലർ അധികൃതർക്ക് കത്ത് (കമ്മ്യൂണിക്കേ) കൈമാറി. ചാൻസലറുടെ ഈ നടപടി അധികാരപരിധി മറികടന്നാണെന്നും കമ്മ്യൂണിക്കേ റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.സർവകലാശാലകളില്‍ ചാൻസർക്കുള്ള വിപുലമായ അധികാരങ്ങള്‍ വിശദീകരിച്ച കോടതി, ഗവർണറുടെ നടപടി ശരിവച്ചു. ഹർജിക്കാർക്കെതിരായ അച്ചടക്ക നടപടികളില്‍ അധികൃതർ മൂന്ന് മാസത്തിനകം തീർപ്പുകല്‍പ്പിക്കണമെന്നും നിർദ്ദേശിച്ചു. ഹ‌ർജിക്കാർ‌ ഇതിനോട് സഹകരിക്കണം. സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്കെതിരെ സർവകലാശാല ഉചിതമായ നടപടി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യു.ജി.സി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്. കുറ്റക്കാരില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഡി.കെ. സിംഗ് ഉത്തരവിട്ടു. പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥ് റാഗിംഗ് പീഡനത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ നടപടി നേരിട്ട അദ്ധ്യാപകരുടെ ഹ‌ർജി തീർപ്പാക്കിയാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *