സിഐടിയു നേതാവ് മഞ്ചേരി ചന്തക്കുന്ന് പുന്നക്കല്‍ ഷംസുവിനെ വാളുകൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസില്‍ ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരെ സുപ്രീം കോടതി.
കേസില്‍ ഇന്ത്യൻ ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിന് കേസ് ചാർജ് ചെയ്യാനാകില്ലെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ഏറെ കോളിളക്കമുണ്ടാക്കിയ കൊലപാതക ശ്രമം 2001 ജനുവരി 16ന് വൈകീട്ട് അഞ്ചു മണിക്കാണ് നടന്നത്. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ പ്രവർത്തിച്ചിരുന്ന മാർജിൻ ഫ്രീ മാർക്കറ്റിന് മുൻവശത്തു വച്ച് എൻഡിഎഫ് പ്രവർത്തകരായ അഞ്ചംഗ സംഘം കടയുടെ മാനേജരായ ഷംസുവിനെ വടിവാള്‍ കൊണ്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷംസുവിനെ നാട്ടുകാർ മഞ്ചേരിയിലും തുടർന്ന് കോയന്പത്തൂരിലും സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു
കേസിലെ പ്രതികളെ 2001 ജനുവരി 27ന് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി പൊന്നാനി നഗരം പിലാക്കല്‍ സലീം, മൂന്നാം പ്രതി മലപ്പുറം ഹാജിയാർപള്ളി കണ്ണൻതൊടി അബ്ദുള്‍മുനീർ, നാലാംപ്രതി പുല്‍പ്പറ്റ കുന്നുമ്മല്‍ ചീനിമാന്പുറത്ത് ജാഫർ എന്നിവരെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി (രണ്ട്) ആറു വർഷം കഠിന തടവിനും 40000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു.