ലക്നൌ: അലഹാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയിൽ സംഭവിച്ച വീഴ്ചയിൽ ഉത്തർ പ്രദേശ് സർക്കാരിന് പിഴ. ലോക് അദാലത്താണ് യുപി സർക്കാരിൽ നിന്ന് പിഴ ഈടാക്കിയത്. ശസ്ത്രക്രിയക്ക് ശേഷവും ഗർഭിണിയായതോടെ യുവതി കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് യുവതി പ്രസവിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കുഞ്ഞിന്‍റെ സ്കൂൾ വിദ്യാഭ്യാസത്തിന് മാസം 5000 രൂപ 18 വയസുവരെ നൽകണമെന്നുമാണ് ലോക് അദാലത്ത് ഉത്തരവ്. പ്രയാഗ് രാജ് സ്വദേശി അനിത കുമാരി അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.വികാർ അഹമ്മദ് അൻസാരി ചെയർമാനും റിച്ച പാഥക്, സതീന്ദ്ര മിശ്ര അംഗങ്ങളുമായ അദാലത്തിന്റേതാണ് വിധി. നിരവധി കുഞ്ഞുങ്ങളുടെ അമ്മയായ സ്ത്രീയാണ് മൌഅയിമയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 2013 ഒക്ടോബർ 25നാണ് യുവതി പ്രസവം നിർത്താനുള്ള ശസ്ത്രക്രിയ ചെയ്തത്. എന്നാൽ 2014ൽ ജനുവരി 31ന് യുവതി വീണ്ടും ഗർഭിണിയായി. 16 ആഴ്ചയും ആറ് ദിവസവും പ്രായമായ ഗർഭം അലസിപ്പിക്കാനും ആവാത്ത അവസ്ഥയായിരുന്നു. പട്ടിണിയും പരിവട്ടത്തിലുമായിരുന്ന കുടുംബത്തിലേക്ക് ഒരു പെൺകുട്ടിയ്ക്ക് കൂടി യുവതി ജന്മം നൽകി.പ്രസവത്തിന് പിന്നാലെ കടുത്ത മാനസിക വൃഥയിലായ യുവതി ലോക് അദാലത്തിനെ സമീപിക്കുകയായിരുന്നു. 11 ഹിയറിംഗുകൾക്ക് ശേഷമാണ് കേസിൽ യുവതിക്ക് അനുകൂലമായ വിധി വരുന്നത്. കുട്ടിയെ വളർത്താനായി മാസം തോറും 25000 രൂപയും പ്രസവം നിർത്തൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് 5 ലക്ഷം രൂപയും നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. യുവതി ശസ്ത്രക്രിയയ്ക്ക് സമ്മത പത്രം നൽകിയിരുന്നതായാണ് സർക്കാരിന്റെ വാദം. ശസ്ത്രക്രിയ പരാജയപ്പെട്ടതായി മൂന്ന് മാസത്തിനുള്ളിൽ യുവതി അറിയിച്ചില്ലെന്നും സർക്കാർ വാദിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് കോടതി തീരുമാനം. ജനന നിയന്ത്രണ മാർഗങ്ങൾക്ക് സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ യുവതിക്ക് ശസ്ത്രക്രിയ മൂലമുണ്ടായ ക്ലേശം വളരെ അധികമാണെന്നും കോടതി വ്യക്തമാക്കി. ഉദ്ദേശിക്കാത്തത് മൂലമുണ്ടായ ഗർഭത്തിന് അധിക നഷ്ടപരിഹാരമായി 20000 രൂപയും നൽകണമെന്ന് അദാലത്ത് സർക്കാരിനോട് വ്യക്തമാക്കി.
പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷവും ഗർഭിണി, യുവതിക്ക് 2ലക്ഷം നഷ്ടപരിഹാരം, വിദ്യാഭ്യാസ ചെലവും സർക്കാരിന്
