കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 25 വർഷം മുൻപ് 44 പേർ മരിക്കാനിടയായ ബസ് അപകടത്തിൽ പ്രതിയായ ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർകുമാറിനെ (സുധീർ) നരഹത്യയ്ക്ക് ഹൈക്കോടതി അഞ്ചുവർഷം തടവിനും രണ്ടുലക്ഷംരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അതിവേഗത്തിൽ അപകടകരമായി ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തടവുശിക്ഷ വർധിപ്പിച്ചത്. വിചാരണക്കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചതിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. രണ്ടുവർഷം ശിക്ഷിച്ചതിനെതിരേ പ്രതിയും അപ്പീൽ നൽകിയിരുന്നു.ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ അടക്കം ആവശ്യപ്പെട്ടിട്ടും സുധീർ തയ്യാറായില്ലെന്ന് കോടതി വിലയിരുത്തി. 2001 മാർച്ച് 11-ന് ഗുരുവായൂരിൽനിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യബസാണ് മലപ്പുറം പൂക്കിപ്പറമ്പിൽ അപകടത്തിൽപ്പെട്ടത്.ബസ് കാറിലിടിച്ച് മറിഞ്ഞശേഷം പൂർണമായും കത്തിയമർന്നു. ബസിലെ യാത്രക്കാരായ 44 പേർ വെന്തു മരിച്ചു. തിരൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് രണ്ടുവർഷം തടവിന് ശിക്ഷിച്ചത്
44 പേർ മരിക്കാനിടയായ പൂക്കിപ്പറമ്പ് ബസ് അപകടം: ഡ്രൈവർക്ക് അഞ്ചുവർഷം തടവ് വിധിച്ച് ഹൈക്കോടതി
