കൊച്ചി: ഇടപ്പള്ളി-മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയ പാതാ അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ) ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചിരുന്നുവെങ്കിലും ഇനിയും ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി വ്യക്തമാക്കി.വിഷയം സംബന്ധിച്ച് കളക്ടറുടെ റിപ്പോർട്ട് ഹൈക്കോടതി തേടിയിരുന്നു. ഇതിൽ റോഡിലെ 18 ഇടങ്ങളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നത്. ഇതിൽ 13 ഇടങ്ങളിലേയും പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ഈ റിപ്പോർട്ട് പോലും പൂർണമല്ലെന്നാണ് കോടതി പറഞ്ഞത്. തുടർന്ന് അന്തിമവിധി പറയാൻ കേസ് വീണ്ടും മാറ്റുകയായിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോവാനാവില്ലെന്നാണ് കോടതി അറിയിച്ചത്. ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോർട്ട് നൽകാമോ എന്ന് കോടതി ചോദിച്ചെങ്കിലും കൂടുതൽ സമയം വേണമെന്ന് കളക്ടർ പറഞ്ഞു. ഇതോടെയാണ് സമയമെടുത്തോളൂവെന്നും എന്നാൽ, ജനങ്ങളെ പരീക്ഷിക്കരുതെന്നും പൂർണ റിപ്പോർട്ട് സമർപ്പിച്ചശേഷം ടോൾ സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി പറഞ്ഞത്. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പാലിയേക്കര ടോള്‍ വിലക്ക് തുടരും; ജനങ്ങളെ പരീക്ഷിക്കരുതെന്ന് കോടതി
