1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി.ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു.റൂമി ബീഗം ഉള്‍പ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകള്‍ക്ക് വേണ്ടി അഡ്വക്കേറ്റ്-ഓണ്‍-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയല്‍ ചെയ്തത്. 1983 ഫെബ്രുവരിയില്‍ നെല്ലി മേഖലയിലെ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ചും, അതില്‍ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹർജിയില്‍ വിശദമാക്കിയിരുന്നു.കൂട്ടക്കൊലയില്‍ തങ്ങള്‍ക്ക് കുടുംബാംഗങ്ങളെയും സ്വത്തും നഷ്ടപ്പെട്ടതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. മരിച്ച ഓരോ കുടുംബാംഗത്തിനും 5,000 രൂപയും, വെടിയേറ്റ രണ്ടു ബന്ധുക്കള്‍ക്ക് 1,500 രൂപയും മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി, “ന്യായവും മതിയായതുമായ നഷ്ടപരിഹാരം” ആവശ്യപ്പെട്ടാണ് ഇരകള്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്.നഷ്ടപരിഹാരം വീണ്ടും കണക്കാക്കാനും വർദ്ധിപ്പിക്കാനും ഒരു കമ്മീഷനെ നിയോഗിക്കണമെന്നും, നെല്ലി മേഖലയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് ഭവനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഈ വിഷയത്തില്‍ കൂടുതല്‍ പരിഗണന നല്‍കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, ഹർജി പിൻവലിക്കാൻ അനുവദിക്കുകയായിരുന്നു. ഈ കേസ് W.P.(C) No. 833/2025 എന്ന നമ്ബറില്‍ രജിസ്റ്റർ ചെയ്തിരുന്നു.
1983-ലെ നെല്ലി കൂട്ടക്കൊല: പുനരധിവാസ ഹര്‍ജി തള്ളി സുപ്രീം കോടതി
