ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന് ഇന്ന് നിര്‍ണായകം, ദ്വാരപാലക ശില്പ കേസിലെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാറും പുറത്തേക്ക്.പത്മകുമാറിൻ്റെ ജാമ്യ ഹർജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹർജി നല്‍കിയത്. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറും ജയില്‍ മോചിതനാകും.കേസിലെ ഏഴ് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാംപ്രതി ഉണ്ണി കൃഷ്ണൻ പോറ്റി അടക്കം അഞ്ച് പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. രണ്ട് പേര്‍ക്കാണ് സാധാരണ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്‍റും കമ്മീഷണറുമായ എന്‍ വാസു,മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *