തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തല്‍ വലിയ വെല്ലുവിളി; സുപ്രീം കോടതിയെ അറിയിച്ച്‌ കേരളം

തെരുവ് നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ ആരംഭിക്കുന്നതിലെ വെല്ലുവിളികള്‍ സുപ്രീം കോടതിയെ അറിയിച്ച്‌ കേരളം.ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനാണ് ബുദ്ധിമുട്ടുള്ളത്. ജനകീയ പ്രതിഷേധം വ്യാപകമാണെന്നും കേരള സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. എബിസി കേന്ദ്രങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത് അവസ്ഥയിലാണ്. തലശ്ശേരിയില്‍ ആരംഭിച്ച ഇത്തരമൊരു കേന്ദ്രം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടയ്‌ക്കേണ്ടി വന്നതായും സംസ്ഥാനം അറിയിച്ചിട്ടുണ്ട്.കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്. അതിനാല്‍ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. നഗര, ഗ്രാമ വ്യത്യാസം ഇല്ലാതെ ഇതുതന്നെയാണ് സ്ഥിതി എന്നും സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി വഴി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലക് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.സംസ്ഥാനത്ത് തെരുവ് നായക്കളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകളായ രണ്ട് ഡോഗ് പൗണ്ടുകളാണ്‌നിലവിലുള്ളത്. തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കേരളം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *