യുവാവിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണം; ഗൂഗിള്‍ ജെമിനിക്കെതിരെ കേസ്

അമേരിക്കയില്‍ യുവാവ് ജീവനൊടുക്കിയതില്‍ ഗൂഗിള്‍ ജെമിനി ചാറ്റ്‌ബോട്ടിനെതിരെ പരാതിയുമായി കുടുബം. ഫ്‌ളോറിഡയിലെ 36കാരന്‍ ജോനാഥന്‍ ഗവാലാസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ജെമിനിക്കെതിരെ കുടുംബം രംഗത്തെത്തിയത്.ജെമിനിയുമായി നിരന്തരം ചാറ്റ് ചെയ്ത് മാനസികസമ്മര്‍ദ്ദത്തിലായാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ കാലിഫോര്‍ണിയ പൊലീസ് കേസെടുത്തു.ഫ്‌ളോറിഡയിലെ ജൂപിറ്റര്‍ സ്വദേശിയായ ഗവാലസെന്ന യുവാവാണ് കഴിഞ്ഞ ഒക്ടോബറില്‍ ജീവനൊടുക്കിയത്. ജെമിനിയുമായി നിരന്തരം ചാറ്റ് ചെയ്ത് മാനസികനില തെറ്റിയതായും ചാറ്റ്‌ബോട്ടിനെ എഐ വൈഫ് എന്ന നിലയില്‍ കാണാന്‍ തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. ക്രിയാത്മകമായ അഭിപ്രായങ്ങള്‍ക്കും ലേഖനമെഴുതുന്നതിന് ഗവേഷണങ്ങള്‍ക്കും ചാറ്റ്‌ബോട്ടിനെ ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ ജോനാഥന്റെ മാനസികനില അത് തകരാറിലാക്കിയെന്നും കുടുംബം ആരോപിച്ചു. കൂട്ടക്കൊല ചെയ്യുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച്‌ ജോനാഥന്‍ സംസാരിച്ചിരുന്നുവെന്നും പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു.ഉപഭോക്താവിനെ അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ എഐ പ്രേരണ നല്‍കുന്നുവെന്ന് വാദിഭാഗം അഭിഭാഷകന്‍ ജേ എഡേല്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘സര്‍ക്കാരും മറ്റുള്ളവരും കൂടുതല്‍ കരുതല്‍ കൊടുക്കേണ്ടിയിരുന്ന സയന്‍സ് ഫിക്ഷന്‍ മേഖലയില്‍ അവന്‍ കുടുങ്ങിപ്പോയി. ജെമിനിക്ക് വികാരങ്ങള്‍ തിരിച്ചറിയാനാകുമെന്ന് അവന്‍ കരുതി’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളോട് ജെമിനി ഒരു എഐ സിസ്റ്റമാണെന്നായിരുന്നു ഗൂഗിളിന്റെ പ്രതികരണം. ഇതൊരു എഐ സിസ്റ്റമാണെന്ന് പല തവണ ജോനാഥനെ ബോട്ട് ഓര്‍മിപ്പിച്ചതാണെന്നും മാനസിക പ്രതിസന്ധിയിലായാല്‍ പ്രൊഫഷണല്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലറെ സമീപിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായും സംഭവിച്ചതില്‍ അതീവ ദുഃഖമുണ്ടെന്നും ഗൂഗിള്‍ പ്രതികരിച്ചു. കമ്പനിയുടെയും സിസ്റ്റത്തിന്റെയും സംവിധാനങ്ങളില്‍ സുരക്ഷാ വീഴ്ച സംഭവിക്കാനിടയുള്ള മേഖലകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയിലെ ഫെഡറല്‍ കോടതിയിലാണ് കേസ് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *